കോഴിക്കോട്: പയ്യോളിയിൽ മൂന്ന് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് കുട്ടിയെ വടകരയില സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് കുട്ടിയുടെ പരിശോധനാഫലം വന്നത്.
കോഴിക്കോട് ജില്ലയിൽ ഈ മാസം ഇതുവരെ 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. വയനാട്ടിൽ ഏഴ് കുട്ടികൾക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു. കോളയാടി സ്കൂളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വയനാട്ടിൽ മാത്രം രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനാറായി.
വ്യാഴാഴ്ച കൊല്ലത്തു രണ്ടും തിരുവനന്തപുരത്ത് മൂന്നും കുട്ടികൾക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഷിഗെല്ല കേസുകളിൽ ഈ വര്‍ഷത്തേത് അസാധാരണ സാഹചര്യമാണെന്നാണ് വിലയിരുത്തുന്നത്. 114 പേര്‍ക്കാണ് ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 54 പേര്‍ക്കാണ് രോഗം ബാധിച്ചത്.